ജനുവരി-8...ഗലീലിയോ ചരമദിനം

ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി. 'അദ്ദേഹമാണ് ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവ്, തീര്‍ച്ചയായും ആധുനികശാസ്ത്രത്തിന്റെയാകെ പിതാവും അദ്ദേഹം തന്നെയാണ്' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുകയുണ്ടായി.

1564 ഫെബ്രുവരി 15ന് ഇറ്റലിയിലെ പീസായില്‍ ഗലീലിയോ ഗലീലി ജനിച്ചു. സംഗീതാധ്യാപകനായ വിസെന്‍സൊ ഗലീലിയും ഗ്വീലിയ അമ്മനാതിയുമായിരുന്നു മാതാപിതാക്കള്‍. പത്താം വയസ്സില്‍ ഫ്‌ലോറന്‍സിലെത്തിയ ഗലീലിയോയെ ജാക്കോപ്പോ ബോര്‍ഗിനി എന്ന അദ്ധ്യാപകന്‍ പഠിപ്പിച്ചു. 1581ല്‍ വൈദ്യശാസ്ത്ര പഠനത്തിനായി പീസായിലെത്തി. പീസാ സര്‍വകലാശാലയിലായിരുന്നു പഠനം. പക്ഷെ ഗണിതത്തിലും തത്ത്വചിന്തയിലുമായിരുന്നു കമ്പം. 1582 - 83ല്‍ ടസ്‌കനിയിലെ ആസ്ഥാന ഗണിതശാസ്ത്രഞ്ജനായ ഒസ്റ്റിലിയോ റിച്ചി യൂക്‌ളിഡിന്റെ എലിമെന്റ്‌സിനെപ്പറ്റി ഒരു പഠിപ്പിച്ചിരുന്നു. ഈ ക്ലാസ്സുകളില്‍ പങ്കെടുത്ത ഗലീലിയോയ്ക്ക് കണക്ക് ഭ്രമം തലയ്ക്ക് പിടിച്ചു. 1583ല്‍ ഗലീലിയോ ഫ്‌ലോറന്‍സിലേയ്ക്ക് മടങ്ങി. എന്തോ ആവശ്യത്തിന് നഗരത്തിലെത്തിയ റിച്ചിയെ ഗലീലിയോ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഗലീലിയോയ്ക്ക് പറ്റിയ വഴി ഗണിത പഠനമാണെന്ന് വിസെന്‍സോ ഗലീലിയോയെ ബോദ്ധ്യപ്പെടുത്താന്‍ റിച്ചിക്ക് കഴിഞ്ഞു. 1585ല്‍ ഗലീലിയോ വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു.

1585 - 86ല്‍ സിയനെയില്‍ സര്‍ക്കാര്‍ ജോലി കിട്ടിയ ഗലീലിയോ 1586ല്‍ വലംബ്രോസയിലും ഗണിതം പഠിപ്പിച്ചു. ആദ്യ ശാസ്ത്രഗ്രന്ഥമായ 'ദ ലിറ്റില്‍ ബാലന്‍സ്' ഗലീലിയോ പ്രസിദ്ധീകരിച്ചത് 1586ലാണ്. 1592ല്‍ ഗലീലിയോയ്ക്ക് പാദുവ യൂണിവേഴ്‌സിറ്റിയില്‍ ഗണിത പ്രൊഫസറായി ജോലി ലഭിച്ചു. 18 വര്‍ഷം അദ്ദേഹം അവിടെ അധ്യാപനം നടത്തി. ഇവിടെ വെച്ചാണ് മറിയ ഗാംബ എന്ന യുവതിയുമായി അടുപ്പത്തിലാകുന്നത്. ഒരിക്കലും വിവാഹിതരാകാത്ത അവര്‍ മൂന്ന് മക്കളുടെ മാതാപിതാക്കളാണ്.

യഥാര്‍ത്ഥത്തില്‍ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല. എന്നാല്‍ പ്രായോഗികമായ ടെലിസ്‌കോപ്പുകള്‍ വികസിപ്പിച്ചതും വ്യാപകമാക്കിയതും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണത്തിന് ദൂരദര്‍ശിനി ആദ്യമുപയോഗിച്ചതും ഗലീലിയോ തന്നെ. 1609 ആഗസ്റ്റില്‍ എട്ടിരട്ടി വലുതാക്കി കാണിക്കുന്ന ദൂരദര്‍ശിനി നിര്‍മ്മിച്ച ഗലീലിയോയുടെ ശമ്പളം സെന്റ് കൂട്ടി പെഴ്‌സ്പിസില്ലം എന്ന് പേരിട്ട് ഉപകരണം നിര്‍മ്മിക്കുന്നതിനുള്ള പൂര്‍ണ്ണാവകാശം ഗലീലിയോ സെനറ്റിനു നല്‍കി.

1609 ഡിസംബറില്‍ ഒരു രാത്രി തന്റെ ദൂരദര്‍ശിനിയിലൂടെ ആകാശത്തേയ്ക്ക് നോക്കിയാ ഗലീലിയോ തന്നെ പ്രശസ്തനാക്കിയ കണ്ടുപിടിത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1610 മേയില്‍ വെനീസില്‍ പ്രസിദ്ധീകരിച്ച 'ദ മെസഞ്ചര്‍ ഓഫ് ദ സ്റ്റാര്‍സ്' എന്ന ചെറു പുസ്തകത്തിലൂടെ അവ വെളിപ്പെടുത്തി. വ്യാഴഗ്രഹത്തിന്റെ നാലു ചന്ദ്രന്മാരെ കണ്ടെത്തിയ വിവരം ഗലീലിയോ പറഞ്ഞത് ഈ കൃതിയിലാണ്. ജോഹാനാസ് കെപ്ലരാണ് അവയ്ക്ക ഉപഗ്രഹം എന്ന പേര് നല്‍കിയത്. ചന്ദ്രനെപ്പോലെ ശുക്രനും സ്വയം പ്രകാശിക്കുന്നില്ലെന്നും സൂര്യപ്രകാശം തട്ടിയാണ് അത് തിളങ്ങുന്നതെന്നും അദ്ദേഹം കണ്ടെത്തി.

ഭൂമിയേയല്ല സൂര്യനെയാണ് ഗ്രഹങ്ങള്‍ വലം വയ്ക്കുന്നത് എന്ന കോപ്പര്‍നിക്കസ് സിദ്ധാന്തം ശരിവെച്ചുകൊണ്ട് ഗലീലിയോയുടെ വിദ്യാര്‍ഥിയും പിസായിലെ ഗണിത ശാസ്ത്രാധ്യാപകനുമായ കസ്‌റ്റെലിക് 1613ല്‍ ഗലീലിയോ അയച്ച കത്ത് അദ്ദേഹത്തിന്റെ ശത്രുക്കള്‍ എങ്ങനെയോ സംഘടിപ്പിച്ചു റോമിലെ മതവിചാരണ സമിതിയ്ക്കയച്ചു കൊടുത്തു. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തത്തെ ബൈബിളിന്റെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ പോപ്പ് പോള്‍ അഞ്ചാമന്‍ ഉത്തരവിട്ടു. 1616 ഫെബ്രുവരി 24ന് മതദ്രോഹ വിചാരണസമിതി കൂടുകയും കോപ്പര്‍നിക്കസിന്റെ പ്രബന്ധങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശയങ്ങള്‍ പ്രചരിപിക്കുന്നതില്‍ നിന്നും ഗലീലിയോയെ സമിതി വിലക്കി. ഇതിനു വില കല്പിക്കാതെ ഗലീലിയോ മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1623ല്‍ 'ലോഹ പരിശോധകന്‍', 1632ല്‍ രണ്ടു ലോകവ്യവസ്ഥിതികളെക്കുറിച്ചുള്ള സംവാദം', 1634ല്‍ 'സംവാദങ്ങള്‍' എന്നിവയായിരുന്നു പുസ്തകങ്ങള്‍.

1632ല്‍ 'ഡയലോഗ്' പ്രസിദ്ധീകരിച്ചതോടെ ഇന്‍ക്വിസിഷന്‍ ഗലീലിയോയെ റോമിലേയ്ക്ക് വിളിപ്പിച്ചു. എഴുപത് വയസ്സായിരുന്നു ഗലീലിയോക്ക് അപ്പോള്‍. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി സഭ ജീവിതാന്ത്യം വരെ തടവുശിക്ഷയ്ക്ക് വിധിച്ചു. പക്ഷെ വൃദ്ധനും പൂര്‍ണ്ണമായും കാഴ്ചശക്തി നഷ്ടപ്പെട്ട ഗലീലിയോയെ വീട്ടുതടങ്കലിലാക്കി. 1642 ജനുവരി എട്ടിന് ഫ്‌ലോറന്‍സിനടുത്തുള്ള ആര്‍ക്കെട്രിയിലെ വീട്ടില്‍ വെച്ച് ഗലീലിയോ അന്തരിച്ചു.

1992 ഒക്ടോബര്‍ 31ന് വത്തിക്കാനില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു, ഗലീലിയോയുടെ കേസ് അവസാനിപ്പിച്ചിരിക്കുന്നു. 350 വര്‍ഷം മുമ്പുനടന്ന ഗലീലിയോയുടെ വിചാരണക്കേസായിരുന്നു അത്.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്