കുടൂരിന്റെ കുളിരായി സാലുമരദ തിമ്മക്കയുടെ ആല്‍മരങ്ങള്‍

കുടൂരിന്റെ കുളിരായി സാലുമരദ തിമ്മക്കയുടെ ആല്‍മരങ്ങള്‍

മുല്‍ക്കി: സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ നടപ്പുവഴികളെക്കുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. പക്ഷേ ലോകത്തിന്റെ കണ്ണ് കുളിര്‍പ്പിച്ച മഹത്തായൊരു കര്‍മ്മം സാലുമരദ തിമ്മക്ക ചെയ്തു. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ തലയാട്ടിനില്‍ക്കുന്നു.

ബാംഗ്ലൂരിലെ രാമനഗര്‍ ജില്ലയിലെ മഗടി താലൂക്കിലെ ഹുളിക്കല്‍ ഗ്രാമത്തിലാണ് സാലുമരദ തിമ്മക്ക താമസിക്കുന്നത്. ചിക്കയ്യയെ അവര്‍ വിവാഹം കഴിച്ചത്. കുട്ടികളുണ്ടാവാത്തതിന്റെ സങ്കടവും ഏകാന്തതയും മറികടക്കാനാണ് കുട്ടികള്‍ക്ക് പകരം വൃക്ഷങ്ങള്‍ നില്‍ക്കട്ടെ എന്ന് ഇരുവരും കൂട്ടായ തീരുമാനമെടുത്തു. അത് വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു. എന്തിനും ഏതിനും ചിക്കയ്യ കൂടെ നിന്നു. ആദ്യവര്‍ഷം പത്ത് തൈകള്‍ നട്ടു. അടുത്തവര്‍ഷം 15 വൃക്ഷത്തൈകള്‍, മൂന്നാം വര്‍ഷം ഇരുപതെണ്ണം, അതങ്ങനെ നീണ്ടുനീണ്ട് 284-ലെത്തി. 1991-ല്‍ ചിക്കയ്യ മരിച്ചു. ഭര്‍ത്താവിന്റെ മരണത്തിലും തിമ്മക്കയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ആല്‍മരങ്ങള്‍ തന്നെയാവണം.

1995-ലെ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, 2010-ലെ ഹമ്പി യൂണിവാഴ്‌സിറ്റിയുടെ നദോജ അവാര്‍ഡ്, 1997-ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്.

വൃക്ഷസംരക്ഷണത്തിനൊപ്പം നാട്ടിലെ പാരിസ്ഥിതകമായ മിക്ക പ്രവൃത്തനങ്ങളിലും പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് അവര്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

തന്റെ ഗ്രാമത്തില്‍ ഒരു ആശുപത്രിയുണ്ടാവണമെന്നതാണ് സാലുമരദ തിമ്മക്കയുടെ വലിയ ആഗ്രഹം.

വൃക്ഷങ്ങള്‍ വെട്ടിവിറ്റ് കീശ വീര്‍പ്പിക്കാന്‍ ആര്‍ത്തി പൂണ്ട് പായുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും സമൂഹത്തിനും സാലുമരദ തിമ്മക്ക ഒരു വലിയ പാഠപുസ്തകമാകുന്നു.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്