2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷം

ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മനുഷ്യന്‍ മാറ്റിമറിച്ചിരിക്കുന്നു. ആരോഗ്യവും ആയുസ്സും നഷ്ടപ്പെട്ട മണ്ണ് മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
ആരോഗ്യമുള്ള മണ്ണിനു മാത്രമേ ആരോഗ്യമുള്ള ചെടികളെയും മൃഗങ്ങളെയും മനുഷ്യരെയും നിലനിര്‍ത്താനാകൂ

ജൈവലോകത്തെ പ്രധാന ഘടകങ്ങളായ സൂക്ഷ്മജീവികള്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവയെപ്പോലെ രാസ ജൈവ പ്രവര്‍ത്തനങ്ങളുടെ പണിശാല, അതാണ് ഭൂമിയുടെ പുറന്തോടിനെ പൊതിയുന്ന നേരിയ പടലമായ മേല്‍മണ്ണ്. ഭൂമിയില്‍ ജീവന്റെ നിലനില്പുതന്നെ നിയന്ത്രിക്കുന്ന ഘടകം. ഇത് ഒരു നിര്‍ജീവ വസ്തുവല്ലെന്ന് ഇന്ന് നാം തിരിച്ചറിയുന്നു.

കരയിലും കടലിന്റെ അടിത്തട്ടിലുമായി വ്യാപിച്ചുകിടക്കുന്നു, ഏതാണ്ട് ഒരടി ഘനത്തിലുള്ള ഫലഭൂയിഷ്ഠമായ ഈ മേല്‍മണ്ണ്. ഭൂമിയുടെ ഉപരിതലത്തെ മുകളിലുള്ള ജൈവമണ്ഡലവുമായി ബന്ധിപ്പിക്കുന്ന ഒരു നേരിയ ചര്‍മംപോലെ പ്രവര്‍ത്തിക്കുന്നു ഇത്. സസ്യങ്ങളുടെയും ജന്തുക്കളുടെയും മനുഷ്യരുടെയും ആഹാരാവശ്യങ്ങള്‍ക്ക് ജലവും രാസജൈവ ഘടകങ്ങളും പ്രദാനം ചെയ്യുന്ന പ്രക്രിയ അനുസ്യൂതം മണ്ണില്‍ നടക്കുന്നു. മേല്‍മണ്ണിന്റെ അയോണ്‍ വിനിമയശേഷിയും ജലസംഭരണശേഷിയും രാസഭൗതികസ്വഭാവങ്ങളുമനുസരിച്ച് കാലാവസ്ഥാ വ്യതിയാനത്തിനനുസൃതമായി ഭൗമോപരിതലത്തിലെ സസ്യജന്തുജാലങ്ങളും മനുഷ്യനും ചേര്‍ന്ന ആവാസവ്യവസ്ഥ വ്യത്യാസപ്പെടുന്നു.

ജീവജാലങ്ങളുടെ രാസഘടന പരിശോധിച്ചാല്‍ ഭാരത്തിന്റെ ഏതാണ്ട് രണ്ടുമുതല്‍ അഞ്ചുശതമാനം വരെ ധാതുക്കളാണെന്ന് കാണാം. ജീവസന്ധാരണത്തിന് ആവശ്യമായ ഈ ഘടകം മണ്ണില്‍ നിന്നല്ലാതെ ലഭ്യമാക്കാന്‍ സാധിക്കില്ല. ശുദ്ധീകരിച്ച ലവണങ്ങളില്‍ നിന്ന് ഇത് ലഭ്യമാക്കാന്‍ കഴിയുമെന്ന് തര്‍ക്കത്തിനുവേണ്ടി പറഞ്ഞാല്‍പോലും ആത്യന്തികമായി ഇതിന്റെയും ഉറവിടം മണ്ണ് ഉള്‍ക്കൊള്ളുന്ന ഭൂമിയുടെ മേല്‍പ്പാളിയാണ്.

സസ്യജന്തു ജന്യമായ ജൈവവസ്തുക്കള്‍ കുന്നുകൂടി ഭൂമിയുടെ ഉപരിതലം ഒരു മാലിന്യക്കൂമ്പാരമായി മാറാതെ അവയെ വിഘടിപ്പിച്ച് സസ്യപോഷണത്തിനും കാര്‍ബണ്‍ പുനഃചംക്രമണത്തിനും വഴിയൊരുക്കുന്ന ചവറുസംസ്‌കരണ ശാലകൂടിയാണ് മേല്‍മണ്ണ്. കോടാനുകോടി സൂക്ഷ്മജീവികളുടെ കൂട്ടായ ഈ പ്രവര്‍ത്തനം നിലച്ചുപോയാല്‍ ഒരുപക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ അടുത്തിരിക്കുന്നത് ഒരു ചവറുകൂനയോ, ശവമോ ആയിരിക്കാം. പുരാണങ്ങളിലെ 'കാലനില്ലാകാലത്തെ' ഓര്‍മിപ്പിക്കുന്ന ഈ അവസ്ഥ ഭൂമിയില്‍ ഒഴിവാക്കുന്നത് സൂക്ഷ്മാണുജീവികളുടെ പ്രവര്‍ത്തനമാണ്. ഈ ജൈവരാസ വിഘടന പ്രക്രിയ നിലച്ചുപോയാല്‍ ജീവന്റെ നിലനില്‍പ്പ് അപകടത്തിലാകും. ഒരു ഹെക്ടര്‍ മണ്ണിലെ ജൈവവസ്തുക്കളില്‍നിന്ന് രണ്ടുമുതല്‍ അഞ്ചുടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ഓരോ വര്‍ഷവും വിഘടന പ്രക്രിയയിലൂടെ അന്തരീക്ഷത്തിലെത്തുന്നു. ഇത് വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമീകരിക്കുന്നു; അങ്ങനെ പ്രകാശവിശ്ലേഷണം തുടര്‍ന്നും സാധ്യമാക്കുന്നു. മണ്ണില്‍ നിരന്തരം നടക്കുന്ന ഈ പ്രവര്‍ത്തനമാണ് ഭൂമിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതെന്നോര്‍ക്കുക.

മേല്‍മണ്ണിന്റെ ഘനം ശരാശരി ഒരടിയാണ്. എന്നാല്‍, മണ്ണിന്റെയും കാലാവസ്ഥയുടെയും സ്വഭാവമനുസരിച്ച് ഒരു നേരിയ പാടയില്‍ തുടങ്ങി മീറ്ററുകളോളം ആഴത്തില്‍ കാണാം. ഒരിഞ്ച് ഘനത്തില്‍ മേല്‍മണ്ണുണ്ടാകാന്‍ പ്രകൃതിയുടെ ലബോറട്ടറിയില്‍ ഏതാണ്ട് 1,500 മുതല്‍ 50,000 വര്‍ഷങ്ങള്‍ വരെ വേണ്ടിവരുന്നു. എന്നാല്‍, ഫലഭൂയിഷ്ഠമായ ഈ മണ്ണ് ഭൗമോപരിതലത്തില്‍നിന്ന് മണിക്കൂറുകള്‍കൊണ്ട് മണ്ണൊലിപ്പ് വഴി നഷ്ടപ്പെടുന്നു.

ശരാശരി മണ്ണിന്റെ ഭൗതികഘടനയില്‍ മണ്‍തരികളും ചെളിയും ജൈവാംശവും ചേര്‍ത്ത ദൃശ്യഘടകങ്ങളും കണ്ണുകൊണ്ടു കാണാനാവാത്ത സൂക്ഷ്മാണുജീവികള്‍, നിമവിരകള്‍ എന്നിവയും ചെടികളുടെയും സൂക്ഷ്മജീവികളുടെയും ജീവനുള്ളതും നശിച്ചതുമായ കോശങ്ങളും മറ്റവശിഷ്ടങ്ങളും ജലവും വായുവും ഉള്‍ക്കൊള്ളുന്നു. ജൈവവസ്തുക്കള്‍ മാത്രം ഏതാണ്ട് അഞ്ചുശതമാനം വരെ എത്താറുണ്ട്. ഈ ജൈവ വസ്തുക്കള്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ക്കും ചെടികള്‍ക്കും മറ്റ് ചെറുപ്രാണികള്‍ക്കും ഊര്‍ജവും ധാതുലവണങ്ങളും പോഷകഘടകങ്ങളും നല്‍കുന്നു. ശരാശരി രണ്ടുശതമാനം ജൈവാംശം അടങ്ങിയിരിക്കുന്ന ഒരു ഹെക്ടര്‍ സ്ഥലത്തെ മണ്ണില്‍ ശരാശരി 50 ടണ്‍ കല്‍ക്കരിക്ക് തുല്യമായ ഊര്‍ജം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

പാറകള്‍, അയിരുകള്‍ മറ്റ് ധാതുക്കള്‍ എന്നിവ പൊടിഞ്ഞ് അപക്ഷയം സംഭവിച്ച് പരിസ്ഥിതി വ്യതിയാനങ്ങളുടെ ഫലമായി, മഴ, താപനില, ജൈവലോകാവസ്ഥ, നിമ്‌നോന്നതം എന്നീ ഘടകങ്ങള്‍ പല അനുപാതത്തില്‍ സംക്രമിച്ച് കാലാന്തരത്തില്‍ പരിണമിക്കുമ്പോഴാണ് വിവിധതരം മണ്ണുകളും അവയ്ക്കനുസൃതമായ സസ്യജന്തുജാലങ്ങളുമുള്ള ആവാസ വ്യവസ്ഥ രൂപംകൊള്ളുന്നത്. അക്കാരണത്താല്‍ ഭൂമിയിലെ മേല്‍മണ്ണിന്റെ വ്യത്യാസം ഓരോ കാലാവസ്ഥാ മേഖലയുമായും ഭൂപ്രകൃതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന മേല്‍മണ്ണിന്റെ സാന്ദ്രത, ജലസംഭരണശേഷി, അയോണ്‍ വിനിമയശേഷി, അമ്ലക്ഷാരാവസ്ഥ, വായുചംക്രമണം എന്നീ ഭൗതികരാസസ്വഭാവങ്ങളെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മണ്ണില്‍ വളരുന്ന സസ്യജന്തുജാലങ്ങള്‍ക്കും സൂക്ഷ്മാണുജീവികള്‍ക്കും വ്യത്യാസങ്ങളും ഏറ്റക്കുറച്ചിലുകളും ഉണ്ടാകുന്നു.

മണ്ണിന്റെ ചാര്‍ജിന്റെയും ചാലകതയുടെയും അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ധനായണ(ജീശെശേ്‌ല രവമൃഴല), ഋണായണ(ചലഴമശേ്‌ല രവമൃഴല) വിനിമയ ശക്തിയാണ് ചെടികള്‍ക്കും ചെടികളിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ധാതുലവണങ്ങളും അവശ്യമൂലകങ്ങളും നല്‍കുന്നത്. പ്രകാശസംശ്ലേഷണം കഴിഞ്ഞാല്‍ ഭൂമിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനതത്ത്വപ്രക്രിയയാണ് ഈ അയോണ്‍വിനിമയ പ്രവര്‍ത്തനം മണ്ണിന്റെ ഫലഭൂയിഷ്ഠത നിര്‍ണയിക്കുന്നതില്‍ ഈ പ്രക്രിയ വലിയ പങ്കുവഹിക്കുന്നു.
പുരാതന നദീതട സംസ്‌കാരങ്ങളെല്ലാം തന്നെ മണ്ണിന്റെ കഥയില്‍ നിന്നുത്ഭവിക്കുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി മനുഷ്യന്റെ പ്രാഥമിക അവശ്യഘടകങ്ങളുടെയെല്ലാം ഉത്പാദനം പ്രത്യക്ഷമായോ പരോക്ഷമായോ മണ്ണുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, കടലാസ്, വസ്ത്രം, തടി, നിര്‍മാണ വസ്തുക്കള്‍, ലോഹങ്ങള്‍, ജലം, സിമന്റ്, രാസവസ്തുക്കള്‍... തുടങ്ങി എല്ലാംതന്നെ മണ്ണില്‍നിന്നുത്ഭവിച്ച് മണ്ണിലവസാനിക്കുന്നവയാണ്.

മനുഷ്യന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന വിഷവസ്തുക്കള്‍, മാലിന്യങ്ങള്‍, രാസവസ്തുക്കള്‍ എല്ലാംതന്നെ അധിശോഷണം ചെയ്തും നിര്‍വീര്യമാക്കിയും ഒരു പരിധിവരെ പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവൃത്തിയും മണ്ണ് നിര്‍വഹിക്കുന്നു. പാറകളില്‍നിന്നും ഭൂമിയുടെ അടിത്തട്ടില്‍നിന്നും ധാതുക്കളില്‍നിന്നുമൊക്കെയുണ്ടാകുന്ന അണുപ്രസരണംപോലും ഒരളവുവരെ മനുഷ്യന് ഹാനികരമല്ലാതാക്കുന്ന പ്രവൃത്തി ഭൂമിയുടെ മേല്‍പ്പാളിയായ മണ്ണുതന്നെ നിര്‍വഹിക്കുന്നുവെന്നതാണ് സത്യം.

ജൈവലോകത്തെ ഏറ്റവും പരിഷ്‌കാരിയായ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളെല്ലാംതന്നെ മണ്ണിന്റെ സൃഷ്ടിയാണെങ്കിലും ഇന്ന് മനുഷ്യന്‍ സ്രഷ്ടാവിന്റെ അന്തകനായി മാറുകയാണോയെന്ന് തോന്നിപ്പോകുന്നു. ഔചിത്യമില്ലാത്ത പ്രകൃതിചൂഷണം, വനനശീകരണം, അശാസ്ത്രീയമായ കൃഷിരീതി, രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം അനുചിതമല്ലാത്ത യന്ത്രവത്കരണം ഇവയെല്ലാം. ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റിമറച്ചിരിക്കുന്നു. ആരോഗ്യവും ആയുസ്സും നഷ്ടപ്പെട്ട മണ്ണിന്റെ സൃഷ്ടി മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ആേരാഗ്യമുള്ള മണ്ണിനുമാത്രമേ ആരോഗ്യമുള്ള ചെടികളെയും മൃഗങ്ങളെയും മനുഷ്യരെയും നിലനിര്‍ത്താനാകൂ.


Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്