വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ..........

വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ..........


വായിക്കുക വളരുക

"വേണ്ട പകരം എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി " ഒരു ഓപ്പറേഷന് വിധേയനാകേണ്ടി  വന്നപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഡോക്ടറോട് പറഞ്ഞതാണിത് . എന്തിനു പകരമെന്നോ ? ദേഹം കീറി മുറിക്കുന്നതിന് മുമ്പ്‌ വേദന അറിയാതിരിക്കുന്നതിനുള്ള മയക്കു കുത്തിവയ്പ്പിനു പകരം ! ... ഓപ്പറേഷന്‍ കഴിഞ്ഞശേഷം വായനപൂര്ത്തിയാക്കി അദ്ദേഹം പുസ്തകം മടക്കി വച്ചു . ഏകാഗ്രമായ വായനയ്ക്കിടയില്‍ അദ്ദേഹം വേദന അറിഞ്ഞതേയില്ല . വായനാലോകത്തെ ഒരു അത്ഭുതമാണ് സ്വാമി വിവേകാനന്ദന്‍ . 


ലൈബ്രറിയില്‍ പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചു നോക്കി തിരികെ വയ്ക്കുന്ന സ്വാമി വിവേകാനന്ദനോട് ഒരാള്‍ ചോദിച്ചു " നിങ്ങള്‍ എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചു നോക്കുന്നത് ? ഇതില്‍ കാണാന്‍ ചിത്രങ്ങളൊന്നും ഇല്ലല്ലോ !" അപ്പോള്‍ വിവേകാനന്ദന്‍ പുസ്തകങ്ങളിലെ വരികള്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു . വെറുതെ താളുകള്‍ മറിക്കുമ്പോള്‍ തന്നെ ഉള്ളടക്കം അദ്ദേഹം ഹൃദ്യസ്ഥമാക്കിയിരുന്നു . അപാരമായ വായനാവേഗത്ത്തിന്റെ ഉടമയായിരുന്നു അദ്ദേഹം .
           വായനയുടെ മഹത്വവും ഉര്‍ജ്ജവും വെളിവാക്കുന്നതിനുവേണ്ടിയാണ് മേല്പറഞ്ഞ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌ . ലോകത്ത്‌ ഏറ്റവും ചെലവ്കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദ ഉപാധിയാണ് വായന . വായന ഒരു തപസ്സു പോലെയാണ് . ഏകാഗ്രത നന്നായി ശീലിച്ച ഒരു വ്യക്തിയ്ക്ക് നല്ല വായനക്കാരനായി മാറാന്‍  കഴിയും
      ജൂണ്‍ 19 നു വായനാദിനമാണ് . വായനാദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു എഴുതേണ്ട കാര്യമില്ല . വായനാ ദിനത്തോടനുബന്ധിച്ചും  വായനാ വാരവുമായി ബന്ധപ്പെട്ടും നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കേണ്ടതുണ്ട് . വായനാപ്രവര്ത്ത്നങ്ങള്‍ വായനാവാരം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല ........ അതുകൊണ്ട് ഈ വര്ഷം നടത്തേണ്ട വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രവര്‍ത്തന പദ്ധതിയും കലണ്ടറും മുന്‍കൂട്ടി തയ്യാറാക്കണം .
       അതോടൊപ്പം സ്കൂളിലെ വായനയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ കൂടി ഒരുക്കി വയ്ക്കണം . ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട് " അടച്ചു വച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ട്ടിക പോലെയാണ് " അതുകൊണ്ട് സ്കൂള്‍ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളെ കുട്ടികളുടെ മുമ്പില്‍ എത്തിക്കണം . പുസ്തകപ്രദര്‍ശനം സംഘടിപ്പിക്കണം . ഒപ്പം സ്വതന്ത്രമായി കൂട്ടുകാര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന തരത്തില്‍ അടുക്കി വയ്ക്കണം . ഓഫീസ് മുറിയിലും ക്ലാസ്സ്‌ മുറികളിലും പുസ്തകങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം . ക്രിസ്റ്റഫര്‍ മോര്‍ലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്  " പുസ്തകങ്ങള്‍ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ് " പ്രഥമാധ്യാപകന്‍ പോലും വായനയുടെ കൂട്ടുകാരനാണ് എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കാന്‍ ആവശ്യമായ ക്രമീകരണം ഓഫീസ്‌ മുറിയില്‍ പോലും വരുത്തേണ്ടതാണ് .......
അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ?
  • എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും സ്വതന്ത്ര വായനക്കാരായി മാറ്റുക
  • കുട്ടികളില്‍ വായന ഒരു സംസ്കാരമായി വളര്‍ത്തുക
  • വായിച്ച കൃതിയെ വിശകലനം ചെയ്യാനുള്ള കഴിവ് വളര്ത്തുക
  • വായനാന്തരീക്ഷം ക്ലാസ്സില്‍ സജീവമായി നിലനിര്‍ത്തുക
  • വായന വിദ്യാലയത്തിനും പുറത്തേയ്ക്കും വ്യാപിപ്പിക്കുക
  • രക്ഷിതാക്കളെ വായനയുടെ പ്രചോദകരാക്കുക
  • വായനയുടെ രീതിശാസ്ത്രം കൂട്ടുകാരെ പരിചയപ്പെടുത്തുക
  • എല്ലാ കുട്ടികള്‍ക്കും സ്വന്തം വായനാനുഭവം വ്യത്യസ്ത വ്യവഹാരരൂപങ്ങളിലൂടെ പങ്കിടുന്നതിനുള്ള കഴിവ് നേടുക
വായനാപ്രവര്ത്ത്തനങ്ങള്‍
  • സ്കൂള്‍തല വായനാപ്രവര്ത്തനങ്ങള്‍ക്ക് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കല്‍
  • വായന വിലയിരുത്തുന്നതിനുള്ള തന്ത്രങ്ങള്‍ കണ്ടെത്തല്‍
  • വായനാകൂട്ടങ്ങളുടെ രൂപീകരണം (ഇത്തരം കൂട്ടങ്ങളില്‍ വ്യത്യസ്ത വായനാശേഷിയുള്ളവര്‍ ഉള്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം )
  • പത്രവായന - വിശകലനങ്ങള്‍
  • പിന്തുണാവായന ( അധ്യാപികയുടെ നേതൃത്വത്തില്‍ )
  • ലൈബ്രറി അമ്മമാര്‍ക്കും
  • പുസ്തക ക്ലിനിക്കുകള്‍
  • പുസ്തക പോലീസ്
  • വായനാസാമഗ്രികളുടെ നിര്‍മ്മാണം - തെരഞ്ഞെടുപ്പ്‌ 
  • ചുവര്‍ മാഗസിന്‍ , ഇന്‍ലന്‍ഡ്‌മാഗസിന്‍ , കൈയെഴുത്ത്മാസിക , .....
  • കവിപരിചയം , ഉപന്യാസരചന
  • സന്ദേശങ്ങള്‍ തയ്യാറാക്കി അവതരണം
  • പുസ്തക സംവാദങ്ങളും ചര്‍ച്ചകളും
  • ആല്‍ബം തയ്യാറാക്കല്‍
  • സാഹിത്യ സാംസ്കാരിക ചിത്ര ഗ്യാലറി
  • കാവ്യക്കൂട്ടം
  • സാഹിത്യ ക്വിസ്‌
  • വായനാകുറിപ്പ് , പുസ്തകക്കുറിപ്പ് , ആസ്വാദന കുറിപ്പ്‌ എന്നിവ തയ്യാറാക്കല്‍
ഒരു വര്ഷം നൂറു പുസ്തകങ്ങളെന്കിലും കൂട്ടുകാരെ പരിചയപ്പെടുത്തണം . അസംബ്ലിയില്‍ ഓരോ പുസ്തകം ഓരോ ദിവസം വീതം പരിചയപ്പെടുത്തണം . പുസ്തകത്തെ കുറിച്ച് ചെറു കുറിപ്പ്‌ തയ്യാറാക്കി വേണം ഇവ പരിചയപ്പെടുത്തേണ്ടത് . ഇതിനുള്ള അവസരം അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നല്‍കണം . ഒരു കുട്ടി ഒരു വര്ഷം കുറഞ്ഞത് അമ്പതു പുസ്തകമെന്കിലും വായിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്‍ കഴിയണം 
വായനാ ദിന പ്രവര്‍ത്തനങ്ങള്‍
പി എന്‍ പണിക്കര്‍



   കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് പി എന്‍ പണിക്കര്‍ . ആലപ്പുഴ ജില്ലയില്‍ നീലമ്പേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് ഒന്നാം തിയതി പുതുവായില്‍ നാരായണ പണിക്കര്‍ ജനിച്ചു . അധ്യാപകനായിരുന്നു . 1926 ല്‍അദ്ദേഹം തന്‍റെ ജന്മനാട്ടില്‍ "സനാതനധര്‍മ്മം " എന്ന വായനശാല സ്ഥാപിച്ചു . ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ നായകന്‍ , കാന്‍ഫെഡ്‌ സ്ഥാപകന്‍ , തുടങ്ങി ഒട്ടനവധി സംഭാവനകള്‍ മലയാളത്തിനു നല്‍കി . 1995 ജൂണ്‍ പത്തൊന്‍പതിനു അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്‍റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു .
 .
  വായനയെ പ്രചോദിപ്പിക്കുന്ന കഥകള്‍
ശ്രദ്ധിക്കുക....... 
      മുന്‍ വായനയിലൂടെ ശേഖരിച്ചു വച്ച അറിവിലേയ്ക്ക്‌ പുതിയവ ഉരുക്കിചേര്‍ക്കാന്‍ വായനയിലൂടെ ശ്രമിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം ...... നല്ലത് വായിക്കാനും വായിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരെ പ്രേരിപ്പിക്കണം . ഓരോ കൂട്ടുകാരനും ക്ലാസ്സ്‌ കയറ്റം ലഭിക്കുന്നതനുസരിച്ചു അവന്‍റെ വായനയും വളരണം ...... 
ഓര്‍ക്കുക .....
"ശരീരത്തിനു  വ്യായാമം പോലെയാണ് മനസ്സിന് വായന"- ജോസഫ്‌അഡിസന്‍
എല്ലാവര്ക്കും  വായനാദിന ആശംസകള്‍ മുന്‍കൂട്ടി നേരുന്നു ..........
സ്നേഹപൂര്‍വ്വം
              മഹേഷ് കുമാര്‍ എം
             ബി.പി.ഒ , ബി.ആര്‍.സി ചെറുവത്തൂര്‍

Comments

  1. ശരിയാണ്.ബ്ലോഗില്‍ നിന്നും കോപ്പി ചെയ്ത് പോസ്റ്റ് ചെയ്തതാണ്

    ReplyDelete

Post a Comment

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്