ജൂൺ 15 വെള്ളി -പുതിയ അധ്യയന വർഷത്തിലെ രണ്ടാം ശനിയും ഞായറുമല്ലാത്ത ആദ്യത്തെ പൊതു അവധി, പെരുന്നാൾ ദിനം. തൊട്ടു വരുന്ന  ശനിയും ഞായറും കൂടിയാകുമ്പോൾ മൂന്നു ദിവസത്തെ അവധി ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് മുമ്പേ നടത്തിക്കാണും പലരും.. പക്ഷെ, ഓർക്കാപ്പുറത്തായിരുന്നു വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്‌ക്ക് സുസ്മേരവദനനായി ഹെഡ്മാഷുടെ എളിമയോടെയുള്ള അഭ്യർഥന,
''നമ്മുടെ വിജയൻ മാഷിന് നാളെ മാത്രമേ സമയമുള്ളൂ.. ഹെഡ് മാഷായി പ്രമോഷൻ കിട്ടി ഇപ്പം പോയതല്ലേയുള്ളൂ.. സാധ്യായ ദിവസങ്ങളിലും, ശനിയാഴ്ചയുമൊന്നും സ്കൂൾ ഒഴിവാക്കി വരാൻ മാഷിന് കഴിയില്ലത്രേ... നാളെയാണെങ്കിൽ പെരുന്നാൾ അവധിയല്ലേ.. രാവിലെ മുതൽ വൈകുന്നേരം വരെ മാഷ്  ഫ്രീയാണ്... നമ്മൾ റെഡിയാണെങ്കിൽ  ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല നാളെത്തന്നെയാവാമെന്ന് മാഷ് പറയുന്നു.. പെരുന്നാളാണ്.. ലീവാണ്...വീട്ടിൽ പല തിരക്കും കാണും.. എങ്കിലും കുറച്ചു പേരെങ്കിലും നാളെ വരികയാണെങ്കിൽ വിജയൻ മാഷുടെ സേവനം പ്രയോജനപ്പെടുത്തി നമുക്ക് എൽ.പിയിലും യു.പി.യിലും ഓരോ ക്ലാസ്സിലേക്കെങ്കിലും ഗണിത ലാബിനാവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കാമായിരുന്നു.. എന്താ നിങ്ങടെ അഭിപ്രായം? ബുദ്ധിമുട്ടാണെങ്കിൽ വേണ്ട."
 ഗണിത ലാബ് ഇല്ലാതെ ഒന്നു  ശരിയാകില്ലെന്നും എത്രയും പെട്ടെന്ന് അത് ഒരുക്കിത്തരണമെന്നും ഇന്നലെയുംകൂടി എച്ച്.എം നോട് പറഞ്ഞ കണക്ക് ടീച്ചർക്ക് എങ്ങനെ 'നോ' പറയാൻ പറ്റും?
കൂളിയാട് സ്കൂളിലെ വിജയൻ മാഷെ കിട്ടിയാൽ സംഗതി എളുപ്പം നടക്കുമെന്ന് എസ്.ആർ.ജി.യോഗത്തിൽ നിർദേശം വെച്ച ടീച്ചർക്ക് ഇനി പരിപാടിക്ക് വരാതിരിക്കാൻ പറ്റുമോ?
 " യു.പി.ക്ലാസ്സിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻതന്നെ പത്ത് പന്ത്രണ്ടായിരം രൂപ വേണ്ടി വരും.. എൽ.പി.ക്ക് ഒരു അയ്യായിരം വേറെയും.ഫണ്ടില്ലാതെ...?"
         അവധിക്കാല പരിശീലനത്തിൽ നിന്നും ലഭിച്ച അറിവ് വെച്ച് ഒരധ്യാപക തന്റെ ആശങ്ക അറിയിച്ചു.
   "ഓ.. അതൊന്നും ഒരു പ്രശ്നമല്ല.. നിങ്ങൾ ലിസ്റ്റ് തന്നോളൂ.. സാധനം ഞാൻ വാങ്ങിക്കോളാം.. ആദ്യം  കാര്യം നടക്കട്ടെ." ഹെഡ് മാഷ് ഇതുകൂ ടിപ്പറഞ്ഞപ്പോൾ, '
     'പിന്നെത്തർക്കം പറഞ്ഞില്ല.......'
എല്ലാരും റെഡി! കുറച്ച് രക്ഷിതാക്കളെയും വിളിക്കാൻ ധാരണയായി.
           പെരുന്നാൾ ദിവസം എവിടെയും പോകാതെ സ്വസ്ഥമായി വീട്ടിലിരിക്കാമെന്ന് കണക്കുകൂട്ടിയിരിക്കുമ്പോഴാണ് രാത്രി
പത്തു മണിക്ക് ഫോൺ വരുന്നത്,
"മാഷേ, നാളെ രാവിലെ എന്താപരിപാടി?''
  ''ഒന്നൂല്യ.... എന്താ കാര്യം?" ഞാൻ ചോദിച്ചു.
 "സ്കൂളിൽ കുറച്ച് ടീച്ചർമാരും രക്ഷിതാക്കളും രാവിലെ  വരാമെന്ന് ഏറ്റിട്ടുണ്ട്. നമുക്ക് ആ ഗണിത ശില്പശാലയങ്ങ് നടത്ത്യാലോ? കൂളിയാട്ടെ വിജയൻമാഷ് സഹായിക്കാമെന്ന് പറഞ്ഞു .. നിങ്ങക്ക് രാവലെ ഒന്ന് വന്നിറ്റ് പോയിക്കൂടേ?"
            കുട്ടികളുടെ പഠന മണിക്കൂറുകൾ നഷ്ടപ്പെടുത്താതെ അവധി ദിവസങ്ങളിൽ ഇത്തരം ശില്പശാലകൾ നടത്തണമെന്ന് പ്രഥമാധ്യാപക യോഗത്തിൽ കഴിഞ്ഞ
ദിവസം കൂടിപറഞ്ഞ ഞാൻ ഒഴിവു കഴിവു പറയുന്നതെങ്ങനെ?
      അങ്ങനെയാണ് ഇന്ന് രാവിലെ 9.30നു തന്നെ കൊടക്കാട് ഗവ.വെൽഫെയർ യു.പി.സ്കൂളിൽ എത്തിയത്‌. പ്രഥമാധ്യാപകൻ പ്രിയ സുഹൃത്ത് കെ.ടി.വി.നാരായണനും, സഹപ്രവർത്തകരും, കുറച്ച് രക്ഷിതാക്കളും നേരത്തേയെത്തി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അല്പ സമയത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ.വിജയകുമാറും റിസോഴ്‌സ് പേഴ്സണായ എം.വി.വിജയൻ മാഷും എത്തി.  പിന്നെ ഒട്ടും വൈകിയില്ല. ഹ്രസ്വമായ  ഉദ്ഘാടനച്ചടങ്ങിനു ശേഷം വിജയൻ മാഷുടെ നേതൃത്വത്തിൽ ഗണിത പനോപകരണ നിർമ്മാണം ആരംഭിച്ചു.. (അതിനു മുമ്പുതന്നെ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ അടുക്കളയിൽ തുടങ്ങിയിരുന്നു .. പെരുന്നാൾ സ്പെഷ്യൽ 'നോൺ' സഹിതം.)
       ശില്പശാല വൈകുന്നേരം വരെ തുടരും.. കഴിയാവുന്നത്ര ഉപകരണങ്ങൾ ഉണ്ടാക്കും. തിങ്കളാഴ്ച മുതൽ ക്ലാസ്സിൽ പ്രയോജനപ്പെടുത്തും..
'ഗണിതം മധുരം' യാഥാർഥ്യമാകും.

              പ്രഥമാധ്യാപകന്റെ
              നേതൃത്വം,
              ഇടപെടൽരീതി,
              അക്കാദമിക മോണിട്ടറിങ്ങ് -
              ഏതൊരു
              പൊതു വിദ്യാലയത്തെയും
              മികവിലേക്കു നയിക്കുന്ന
              പ്രധാന ഘടകങ്ങൾ
              ഇതൊക്കെത്തന്നെ.
[കെ.നാരായണൻ, ബി.പി.ഒ, ബി.ആർ.സി.ചെറുവത്തൂർ ]



Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്